മഴപെയ്ത വേനൽക്കാല രാത്രിയിൽ കാലാവസ്ഥ പ്രവചനാതീതം ആയിരുന്നിരിക്കാം; എന്നാൽ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ നീണ്ട പോരാട്ടത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ട്രോഫി ഉയർത്തിയ ചെന്നൈ സൂപ്പർ കിംഗ്സിനെ (സി.എസ്.കെ.) ചുറ്റിപ്പറ്റി വ്യക്തമായ ഒരു പ്രതീക്ഷയുണ്ടായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ, നിലവിലെ ചാമ്പ്യൻ ഗുജറാത്ത് ടൈറ്റൻസിനെതിരെ, സി.എസ്.കെ. അവസാന ഓവറിലേ മിന്നൽ പ്രകടനത്തിലൂടെ വിജയം കൊയ്തു. വിജയ റൺസ് നേടിക്കൊണ്ട് രവീന്ദ്ര ജഡേജ മൂന്ന് ദിവസങ്ങളോളം നീണ്ടുപോയ കലാശക്കളിക്ക് തിരശീലയിട്ടു. ഞായറാഴ്ച തുടർച്ചയായ മഴമൂലം കളി നടത്താനായില്ല. ഇടവിട്ട് പെയ്ത മഴ തിങ്കളാഴ്ച ആരംഭിച്ച മത്സരത്തിന്റെ കലാശക്കൊട്ട് ചൊവ്വാഴ്ച പുലർച്ച വരെ നീണ്ടുപോയി. പ്രൗഢമായി കാണപ്പെട്ടത് സി.എസ്.കെയുടെ ശാന്തതയാണ്; അത് ടീമിന്റെ എക്കാലത്തേയും നായകനായ എം.എസ്. ധോണിയിൽനിന്ന് ഉൾക്കൊണ്ട ഒരു പ്രകൃതമാണ്. തനിക്ക് ഒരു ഐ.പി.എൽ. മത്സരം കൂടി ഉണ്ടായേക്കുമെന്ന് ധോണി സൂചന നൽകിയിട്ടുണ്ട്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ സി.എസ്.കെ., യുവ ടീമുകൾക്കിടയിൽ ഏറ്റവും മികച്ച ടൈറ്റൻസിനെ നേരിട്ടത് വളരെ ഉചിതമായി. കൂടാതെ ടി-20 ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ആവേശങ്ങളും കലാശക്കളിയിൽ ഉണ്ടായിരുന്നു. ധോണിയുടെ മിന്നൽ സ്റ്റമ്പിംഗിലൂടെ 39 റൺസിന് ശുഭ്‌മാൻ ഗില്ലിനെ സി.എസ്.കെ. പുറത്താക്കി. എന്നാൽ ചെന്നൈയിൽ നിന്നുള്ള താരം സായി സുദർശൻ 96 റൺസ് നേടിയതുകൊണ്ട് ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 214 എന്ന നിലയിൽ എത്തി. മഴ കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ലക്ഷ്യം 171 ആയി ചുരുക്കി. ധോനി ഡക്കിന് വീണെങ്കിലും ജഡേജയുടെ ബാറ്റിന്റെ ശക്തിമൂലം സി.എസ്.കെയ്ക്ക് ഒപ്പത്തിനൊപ്പം പോരാടാനായി.
പത്ത് ടീമുകളുള്ള ഒരു നീണ്ട മത്സരത്തിന്റെ പരിസമാപ്തി കൂടിയാണിത്. പഴയ ടീമുകളിൽപെട്ട സി.എസ്.കെയും മുംബൈ ഇന്ത്യൻസും, കഴിഞ്ഞ വർഷത്തെ അരങ്ങേറ്റക്കാരായ ടൈറ്റൻസിനും, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനും ഒപ്പം അവസാന നാലിൽ ഇടം നേടിയത് അവരുടെ സഹജമായ കരുത്തിന്റെ പ്രതിഫലനമായിരുന്നു. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന മുംബൈ ഇന്ത്യൻസ് പിന്നീട് മുന്നേറ്റം നടത്തിയെങ്കിലും, ചെന്നൈ സൂപ്പർ കിങ്‌സ് തുടർച്ചയായി പോരാട്ടത്തിന്റെ ആവേശം നിലനിർത്തി. ബാക്കിയുള്ളവരിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീണ്ടും പരാജയപ്പെട്ടു. ബാറ്റിംഗ് താരമായ വിരാട് കോലിക്ക് ഐ.പി.എൽ. കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. വെള്ള പന്ത് ക്രിക്കറ്റിൽ കോലിയുടെയും രോഹിത് ശർമ്മയുടെയും പിൻഗാമി താനാണെന്ന് ഗിൽ (890 റൺസ്) തെളിയിച്ചെങ്കിൽ, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, മോഹിത് ശർമ തുടങ്ങിയ അനുഭവസമ്പത്തുള്ള കളിക്കാർ ടി20-യിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു. ടൈറ്റൻസിനെ നന്നായി നയിച്ച ഹാർദിക് പാണ്ഡ്യക്ക് കുറച്ചുകൂടി ഭാഗ്യം ഉണ്ടായിരിന്നെങ്കിൽ കിരീടം നിലനിർത്താമായിരുന്നു. സി.എസ്.കെ. കളിക്കാരിൽനിന്നും ആരാധകരിൽ നിന്നും അവിശ്വസനീയമായ പിന്തുണ ലഭിച്ച സിംഹള പേസർ മതീശ പതിരണ പഴയ മുറിവുകൾ ഉണക്കാൻ കായികമല്‍സരങ്ങൾക്കുള്ള കഴിവിന്റെ പ്രതീകമാണ്. അതേസമയം, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ അഭാവം കായികരംഗത്തെ രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. ഐ.പി.എൽ. പൊടിപടലങ്ങൾ അടങ്ങിയിയെങ്കിലും ജൂൺ 7 മുതൽ ലണ്ടൻ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുക്കേണ്ടതിനാൽ ഇന്ത്യൻ താരങ്ങൾക്ക് വിശ്രമിക്കാൻ സമയമില്ല.
COMMents
SHARE