2047-ഓടെ എല്ലാവരേയും ഇൻഷുറൻസിന്റെ കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി, പ്രതികൂലമായ ആഘാതങ്ങളിൽ നിന്ന് ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പരിരക്ഷിക്കുന്നതിനുള്ള ഒരു പുതിയ രൂപരേഖ കഴിഞ്ഞയാഴ്ച ഇന്ത്യയുടെ ഇൻഷുറൻസ് മേഖലയുടെ നിയന്ത്രണ ഏജൻസിയുടെ തലവൻ പുറത്തിറക്കി. യു.പി.എ. സർക്കാർ വിഭാവനം ചെയ്തപോലെ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) രാജ്യത്തെ “വലിയ സുരക്ഷാ വിടവുകൾ” നികത്തുന്നതിനായി കൊണ്ടുവരുന്ന ലളിതവും, എല്ലാം ഒത്തുചേർന്നതുമായ ഇൻഷുറൻസ് പോളിസിയാണ് ഇതിന്റെ ആണിക്കല്ല്. ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്ന ‘ബീമാ വിസ്താർ’ പദ്ധതി, വൈദ്യസഹായം വേണ്ട അടിയന്തിരഘട്ടങ്ങൾ, അപകടങ്ങൾ, മോഷണം അല്ലെങ്കിൽ മരണം എന്നിവ നടന്നാൽ കുടുംബങ്ങൾക്ക് ദ്രുതഗതിയിലുള്ള ധനസഹായം നൽകും. ഇൻഷുറൻസിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം ഇപ്പോഴും വളരെ കുറവായതിനാൽ, ദുരന്തസമയത്ത് അത്തരമൊരു പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഓരോ കുടുംബത്തിലേയും സ്ത്രീകളെ ബോധവൽകരിക്കുന്നതിന് സ്ത്രീകൾ നയിക്കുന്ന ഗ്രാമസഭാ തലത്തിലുള്ള സംരംഭം ഐ.ആർ.ഡി.എ. നിർദ്ദേശിച്ചു. തുടക്കത്തിൽ പുതിയ ‘ബീമ സുഗം’ പദ്ധതി ഇൻഷുറൻസ് കമ്പനികളേയും വിതരണക്കാരേയും ഒരുമിപ്പിച്ച് ഉപഭോക്താക്കൾക്ക് ഒരു കുടക്കീഴിൽ എല്ലാ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ലഭ്യമാക്കുകയും പിന്നീട് നഷ്ടപരിഹാര സേവനങ്ങൾ സുഗമമാക്കുകയും ചെയ്യും. സംസ്ഥാനങ്ങളുടെ ഡിജിറ്റൽ മരണ രേഖകൾ ഇതുമായി ബന്ധിപ്പിക്കുന്നതിലൂടെ, ലൈഫ് ഇൻഷുറൻസ് നഷ്ടപരിഹാരം മണിക്കൂറുകൾക്കകമോ ഒരു ദിവസത്തിനുള്ളിലോ തീർപ്പാക്കാൻ സാധിക്കുമെന്ന് നിയന്ത്രകൻ വിശ്വസിക്കുന്നു.
മൂലധന ആവശ്യകതയുടെ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിനും, പുതിയ കമ്പനികളെ വിപണിയിൽ പ്രവേശിക്കുന്നതിനും, പരിഗണന ലഭിക്കാത്ത പ്രത്യേക വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഒരു നിയമനിർമ്മാണ പരിഷ്കരണത്തിനും പദ്ധതിയിട്ടിട്ടുണ്ട്. ഒരു കാലത്ത് തകർച്ചയിലായിരുന്ന പൊതുമേഖലാ നേതൃത്വത്തിലുള്ള വ്യവസായത്തിലേക്ക് സ്വകാര്യ കമ്പനികൾ പ്രവേശിച്ചതിന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഇൻഷുറൻസിന്റെ വ്യാപനം (ജി.ഡി.പി.യുമായുള്ള പ്രീമിയത്തിന്റെ അനുപാതം) 2001-02-ൽ 2.7 ശതമാനത്തിൽ നിന്ന് 2021-22-ൽ 4.2 ശതമാനമായി ഉയർന്നു. നോൺ-ലൈഫ് പോളിസികളുടെ വ്യാപനം ഇതുവരെ ഒരു ശതമാനം കവിഞ്ഞിട്ടില്ലാത്തതിനാൽ, വാസ്തവത്തിൽ, 2009-10-ലെ 5.2 ശതമാനത്തിൽ നിന്ന് കഴിഞ്ഞ ദശകത്തിൽ ഇതിലൊരു ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയുടെ വലിപ്പവും, പരിതാപകരമായ സാമ്പത്തിക സാക്ഷരതാ നിലവാരവും കണക്കിലെടുക്കുമ്പോൾ, നിലവിലെ അവസ്ഥയിൽ നിന്ന് പുറത്തുകടക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന സർക്കാരുകളെ കൂടെക്കൂട്ടി സംസ്ഥാന തലത്തിലുള്ള ബാങ്കിംഗ് കമ്മിറ്റികൾക്ക് സമാനമായ സംഘടനകൾ രൂപീകരിക്കാനുള്ള ഐ.ആർ.ഡി.എയുടെ നീക്കം ജില്ലാതലത്തിലുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് അവബോധവും വ്യാപനത്തിന്റെ തോതും വർദ്ധിപ്പിക്കാൻ സഹായിക്കും. കമ്പനികളും മുൻനിര നഗരങ്ങൾക്കപ്പുറത്തേക്ക് ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ‘ബിമാ വിസ്താർ’ പദ്ധതി അവർക്ക് സ്വന്തം തട്ടകത്തിൽ നിന്ന് പുറത്തുകടക്കാൻ വേണ്ടത്ര അളവിൽ പോളിസികൾ നൽകും. എല്ലാറ്റിനും ഉപരിയായി, ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള 18 ശതമാനം ജി.എസ്.ടിയെക്കുറിച്ച് കേന്ദ്രം പുനർവിചിന്തനം നടത്തേണ്ടതുണ്ട്. ഒരേയൊരു ആരോഗ്യ ദുരന്തത്തിന് ഒരു കുടുംബത്തെ ദാരിദ്ര്യരേഖയ്ക്ക് താഴേയ്‌ക്ക് തള്ളിവിടാൻ കഴിയുന്ന ഒരു രാജ്യത്ത് ആരോഗ്യ പരിരക്ഷ വാങ്ങാൻ കെല്പുള്ളവർക്ക് ഇത്രയധികം നികുതി അടയ്ക്കാനും ആവുമെന്ന ധാരണ അംഗീകരിക്കാനാവില്ല. ഐ.ആർ.ഡി.എ.ഐയിൽ നേതൃത്വത്തിന്റെ തുടർച്ച ഉറപ്പാക്കുന്നത് അത്രയുംതന്നെ നിർണായകമാണ് – നിലവിലെ തലവന്റെ കാലാവധിക്ക് മുമ്പുണ്ടായിരുന്ന ഒമ്പത് മാസത്തെ ഒഴിവ് പോലുള്ള സാഹചര്യങ്ങൾ അംഗീകരിക്കാനാവില്ല.
COMMents
SHARE